കണ്ണൂർ:കർഷകർക്ക് പ്രതീക്ഷയേകി നേന്ത്രക്കായവിലയിൽ വർധന. മാസങ്ങളായി തകർച്ച നേരിടുന്ന വിപണിയിൽ ഏപ്രിലോടെയാണ് വില വർധിച്ചു തുടങ്ങിയത്. കിലോക്ക് 31 രൂപയാണ് ചൊവ്വാഴ്‌ചത്തെ വില. ഈ മാസം തുടക്കത്തിൽ 23 രൂപയായിരുന്നു. എട്ട് രൂപയോളം ഒരാഴ്‌ചക്കുള്ളിൽ വർധിച്ചത്. വില കുറയുന്ന ഘട്ടങ്ങളിൽ സർക്കാർ വിപണിയിലിടപെട്ടതും പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായകരമായി. വില കുറഞ്ഞ സന്ദർഭങ്ങളിലെല്ലാം ഹോർട്ടികോർപ്പ് വഴി 24 രൂപ അടിസ്ഥാന വിലയ്‌ക്ക് നേന്ത്രക്കായ സംഭരിച്ചതോടെ മൊത്തവിപണിയിലെ വിലയിടവ് തടയാനായി.
പൊതുവിപണിയിൽ അഞ്ച് മാസമായി നേന്ത്രക്കായ വിലതകർച്ച നേരിടുകയായിരുന്നു. ഒക്‌ടോബറിൽ കിലോക്ക് പത്ത് രൂപയിലേക്ക് കൂപ്പ് കുത്തി. സർക്കാർ ഇടപെടലിനെ തുടർന്ന് പടിപടിയായി ഉയർന്നു. നവംബർ, ഡിസംബർ മാസങ്ങളിൽ 13ൽ താഴെയയായിരുന്ന വില. ഇതോടെയാണ് കിലോ 24 രൂപ അടിസ്ഥാന വില നിശ്‌ചയിച്ച് ഹോർട്ടികോർപ്പ് സംഭരണം നടത്തിയത്.
ജനുവരി–-ഫെബ്രുവരി മാസത്തോടെ പൊതുവിപണിയിലെ വില 18 രൂപയിലേക്ക് ഉയർന്നു. മാർച്ച് ആദ്യവാരം പിന്നിട്ടതോടെ ഇരുപതായി. ഈ മാസം തുടക്കത്തിൽ 22 രൂപയായിരുന്നു വില. തമിഴ്‌നാട്ടിൽനിന്നും നേന്ത്രക്കായ വരവ് കുറഞ്ഞതും തദ്ദേശിയ കുലകൾക്ക് ഡിമാൻഡ് വർധിപ്പിച്ചു. കഴിഞ്ഞ വർഷം മാർച്ച്, ഏപ്രിൽ മാസങ്ങളിലായി നട്ട വാഴയുടെ വിളവെടുപ്പാണ് ആരംഭിച്ചത്. വരും ദിനങ്ങളിൽ കൂടുതൽ കുലകൾ വിപണിയിലെത്തും. വില 35 രൂപവരെയെങ്കിലും ഉയരുമെന്നാണ് കർഷകരുടെ പ്രതീക്ഷ.