തിരുവനന്തപുരം:കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നത്തോടെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബസുകളിലും ട്രെയിനുകളിലും ആളുകൾ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുന്നത് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്. ഇന്ന് മുതൽ ബസുകളിൽ യാത്രക്കാരെ നിർത്തിക്കൊണ്ട് പോകാൻ പാടില്ല. നിർദ്ദേശം ലംഘിക്കുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത കമ്മീഷണർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കോവിഡ് പ്രോട്ടോകോൾ നടപ്പിലാക്കും. ആളുകൾ ഒരുമിച്ചു കൂടുന്ന സ്ഥലങ്ങളിൽ സെക്ടർ മജിസ്ട്രേറ്റിന്റെയും പോലീസിന്റെയും സാന്നിധ്യം ഉണ്ടാകണം. അത്യാവശ്യമായ യോഗങ്ങൾ അല്ലെങ്കിൽ അതെല്ലാം മൂന്ന് ആഴ്ചത്തേക്ക് നീട്ടിവയ്ക്കണം. എല്ലാ ജില്ലകളിലും ആവശ്യമായ ഐസിയു ഉണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിനോട് നിർദ്ദേശിച്ചു. ഇൻഡോർ പരിപാടികളിൽ നൂറും തുറന്ന വേദികളിലെ പരിപാടികളിൽ 200 പേരിലും അധികം ഒത്തുചേരാൻ പാടില്ല. ഇതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിക്കണമെങ്കിൽ പങ്കെടുക്കുന്ന എല്ലാവരും പരിപാടി നടക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ, ആർ.ടി ലാംപ് എന്നിവയിലേതെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആയവരോ കൊവിഡ് വാക്സിൻ എടുത്തവരോ ആയിരിക്കണം. വിവാഹം, കലാ-കായിക-സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങി എല്ലാ പൊതുപരിപാടികളിലും ഇത് ബാധകമായിരിക്കും.
സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്പ്, മത്സ്യഫെഡ്, മിൽമ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നിത്യോപയോഗ സാധനങ്ങൾ ഓൺലൈൻ ആയി വീടുകളിൽ എത്തിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്ന് നിർദേശങ്ങൾ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും സമർപ്പിച്ചു.