കേളകം: അടയ്ക്കാത്തോട് നാരങ്ങാത്തട്ടില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇതിനകം 20 പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കേളകം പ്രാഥമിക ആരോഗ്യകേന്ദ്രം, പേരാവൂർ താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലും മേഖലയിലെ സ്വകാര്യ ആശുപത്രികളിലുമാണ് രോഗികൾ ചികിത്സ തേടിയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് എട്ടു പേരെ പേരാവൂരിലെ സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.
രോഗം പടർന്നിട്ടും ആരോഗ്യ വകുപ്പ് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കൊതുക് പെരുകാതിരിക്കാൻ ഫോഗിംഗും നടത്തിയിട്ടില്ല. നാരങ്ങാത്തട്ടിന് പുറമെ കരിയം കാപ്പിലും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തു.
എന്നാൽ, നാരങ്ങാത്തട്ടില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതായി അധികൃതർ അറിയിച്ചു.
കേളകം പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ജി. രാജീവന്, ജെഎച്ച്ഐമാരായ മേഴ്സി, ഇര്‍ഷാദ്, ഡിഗിന, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സജീവന് പാലുമ്മി, വാര്‍ഡ് മെംബർ ഷാന്റി സജി, ആശാ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന എന്നിവരുടെ നേതൃത്വത്തിൽ ഉറവിട നശീകരണവും ബോധവത്കരണവും നടത്തിയതായുംആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. വേനൽമഴ പെയ്യുന്ന സാഹചര്യത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.