പേരാവൂർ: സീറ്റുവിഭജനം പൂർത്തിയാകുംമുന്പ് യുഡിഎഫ് സ്ഥാനാർഥിയാരെന്നു വ്യക്തമായ മണ്ഡലങ്ങളിലൊന്നാണ് പേരാവൂർ. സിറ്റിംഗ് എംഎൽഎയായ കോണ്ഗ്രസിലെ സണ്ണി ജോസഫ് വീണ്ടും മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അദ്ദേഹം നിശബ്ദപ്രചാരണം തുടങ്ങുകയും ചെയ്തു. അതേസമയം എൽഡിഎഫിൽ ഏതു കക്ഷിക്കായിരിക്കും സീറ്റ് എന്ന കാര്യത്തിൽപ്പോലും തീരുമാനമായിട്ടില്ല. സിപിഎം മത്സരിച്ചില്ലെങ്കിൽ സിപിഐക്ക് സീറ്റ് വിട്ടുകൊടുത്തേക്കും.
കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ഒപ്പം നിന്ന മണ്ഡലമാണ് പേരാവൂർ. 2016 ൽ 7989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് വിജയിച്ചത്.
സ്ഥിരമായി ആരെയും പിന്തുണയ്ക്കാത്ത മണ്ഡലമാണു പേരാവൂർ. 1977-ൽ മണ്ഡല രൂപീകരണത്തിനുശേഷം നടന്ന ആദ്യ അഞ്ച് തെരഞ്ഞെടുപ്പുകളിലും കെ.പി. നൂറുദ്ദീനായിരുന്നു വിജയം. 1980ൽ ഇടതുസ്ഥാനാർഥിയായാണ് നൂറുദ്ദീൻ ജയിച്ചത്. 1996ൽ കോണ്ഗ്രസ്-എസിലെ കെ.ടി. കുഞ്ഞഹമ്മദ് ഇടതുപക്ഷത്തിനായി സീറ്റ് തിരിച്ചുപിടിച്ചു.
2001ൽ കുഞ്ഞഹമ്മദിനെ കോണ്ഗ്രസിലെ എ.ഡി. മുസ്തഫ തോൽപ്പിച്ചു. 2006ൽ മുസ്തഫയെ പരാജയപ്പെടുത്തി സിപിഎമ്മിലെ കെ.കെ. ശൈലജയും 2011ൽ ശൈലജയെ തോൽപ്പിച്ചു സണ്ണി ജോസഫും സീറ്റ് പിടിച്ചു. 1980ൽ കെ.പി. നൂറുദ്ദീന് ലഭിച്ച 14,116 വോട്ടാണ് മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. 1982ൽ കോണ്ഗ്രസ്-യു സ്ഥാനാർഥി പി. രാമകൃഷ്ണനെ 126 വോട്ടിന് നൂറുദ്ദീൻ തോൽപ്പിച്ചതാണ് ചെറിയ ഭൂരിപക്ഷം. ചെറിയ ഭൂരിപക്ഷത്തിന് വിജയപരാജയങ്ങൾ മാറിമറിയുന്ന പേരാവൂരിൽ ബിജെപിയും എസ്ഡിപിഐയും പിടിക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിക്കും.
കണക്കുകൂട്ടലുകൾ…
ഇരിട്ടി നഗരസഭയും കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന്, പായം, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളുമാണ് പേരാവൂർ മണ്ഡലത്തിൽ വരുന്നത്. ഇതിൽ അയ്യൻകുന്ന്, കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരിക്കുന്നത്. എന്നാൽ, യുഡിഎഫ് ഭരിക്കുന്ന കൊട്ടിയൂരിലും എൽഡിഎഫ് ഭരിക്കുന്ന ആറളത്തും രണ്ടു മുന്നണികളും തുല്യശക്തികളാണ്. ഇരിട്ടി നഗരസഭ, കേളകം, പേരാവൂർ, മുഴക്കുന്ന്, പായം എന്നിവിടങ്ങളിൽ എൽഡിഎഫ് ഭരണമാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 23,665 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ യുഡിഎഫ് നേടിയത്. എന്നാൽ, 2020 ലെ തദ്ദേശതെരഞ്ഞെടുപ്പിൽ 13,380 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിന് ഇവിടെ ലഭിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ 6980 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് വിജയിച്ചത്. കേരള കോൺഗ്രസുകളുടെ നിർണായകസ്വാധീനവും മണ്ഡലത്തിലുണ്ട്. ഇരിട്ടി നഗരസഭയിലടക്കം സീറ്റുകൾ നേടിയ എസ്ഡിപിഐയും ബിജെപിയും പേരാവൂരിൽ നിർണായകമാണ്.
സാധ്യതകൾ…
യുഡിഎഫിൽ സണ്ണി ജോസഫ് തന്നെയാണ് സ്ഥാനാർഥി. എൽഡിഎഫ് ഇതുവരെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. ഇരിക്കൂർ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് വിട്ടുകൊടുത്താൽ സിപിഐക്ക് പേരാവൂർ സീറ്റ് നൽകിയേക്കും.
അങ്ങനെയെങ്കിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജയുടെ സഹോദരൻ കെ.ടി. ജോസ് മത്സരിച്ചേക്കും. സിപിഎം മത്സരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.വി.ശിവദാസൻ എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിലുണ്ട്. പേരാവൂർ സീറ്റിന് ജോസ് കെ.മാണി വിഭാഗവും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
മന്ത്രി കെ.കെ.ശൈലജയെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കണമെന്ന ആവശ്യം സിപിഎമ്മിൽ ഒരുവിഭാഗം ഉന്നയിച്ചെങ്കിലും നേതൃത്വം അംഗീകരിച്ചില്ല.
മണ്ഡലവഴിയിൽ-പേരാവൂർ
2016ലെ വോട്ടുനില
ആകെ വോട്ട് 1,67,590
പോൾ ചെയ്തത് 1,35,702
വിജയി സണ്ണി ജോസഫ്
ഭൂരിപക്ഷം 7,989
സണ്ണി ജോസഫ് (കോണ്ഗ്രസ്) 65,659
ബിനോയ് കുര്യൻ (സിപിഎം) 57,670
പൈലി വാത്യാട്ട് (ബിഡിജെഎസ്) 9,129
കെ.ജെ. ജോസഫ് (കോണ്. വിമതൻ) 241, പള്ളിപ്രം പ്രസന്നൻ (വെൽഫെയർ പാർട്ടി) 513, പി.കെ. മുഹമ്മദ് ഫാറൂഖ് (എസ്ഡിപിഐ) 1,935, രാധാമണി നാരായണകുമാർ (സ്വത) 63, വി.ഡി. ബിന്റോ (സ്വത)-124, സണ്ണി ജോസഫ് കല്ലറയ്ക്കൽ (സ്വത) 389, സണ്ണി (സ്വത) 110, ബിജോയ് കുര്യൻ (സ്വത) 214, നോട്ട 458.