ഇരിട്ടി : കെ എസ് ടി പി പദ്ധതിയിൽ പെടുത്തി നവീകരിച്ച തലശ്ശേരി- വളവുപാറ റോഡിലെ പയഞ്ചേരിമുക്ക് കവല അപകടക്കെണിയാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഇവിടെ നടന്നത് എട്ടോളം അപകടങ്ങൾ.
ഇരിട്ടി – മട്ടന്നൂർ റോഡിൽ ഇരിട്ടി ടൗണിൽ നിന്നും അരക്കിലോമീറ്റർ അകലെകിടക്കുന്ന പ്രധാന കവലയാണ് പയഞ്ചേരിമുക്ക്.
ഇരിട്ടിയിൽ നിന്നും പേരാവൂർ, കൊട്ടിയൂർ – പാൽചുരം വഴിയും , നെടുംപൊയിൽ വഴിയും വയനാട്ടിലേക്ക് പോകാവുന്ന പാത ഇവിടെ നിന്നാണ് തിരിഞ്ഞു പോകുന്നത്. ഇരിട്ടി ബ്ലോക്ക് ഓഫീസും അനുബന്ധ കെട്ടിടങ്ങളും ഈ റോഡിൽ സ്ഥിതി ചെയ്യുന്നു. നിരവധി വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ഈ റോഡിൽ സ്ഥിതിചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴും തിരക്ക് പിടിച്ച കാവലാളായി ഇത് മാറി.
തലശ്ശേരി – വളവുപാറ റോഡ് നവീകരണം കൂടാതെ പയഞ്ചേരിമുക്ക് – പേരാവൂർ റോഡും അടുത്തിടെ നവീകരിച്ചിരുന്നു. റവന്യൂ അധീനതയിലുള്ള സ്ഥലം പൂർണ്ണമായും ഉപയോഗപ്പെടുത്തി താഴ്‌ന്ന്‌കിടന്ന റോഡ് വീതികൂട്ടി ഉയർത്തിയാണ് പയഞ്ചേരിമുതൽ എസ് ബി ഐ ശാഖ വരെ പുതുക്കി പണിതത്. എന്നാൽ കവലയിൽ ഡിവൈഡർ ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഡിവൈഡറിന് മുകളിൽ റിഫ്ലക്ടർ സ്ഥാപിച്ചിട്ടില്ല. ഇത് രാത്രികാലങ്ങളിൽ വാഹനാപകടങ്ങൾ വർധിക്കാൻ ഇടയാക്കുകയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാത്രികാലത്ത് മാത്രം അഞ്ചോളാണ് അപകടങ്ങളാണ് ഉണ്ടായത് . അപകടങ്ങളിൽ പലർക്കും ഗുരുതരമായി പരിക്കേറ്റു . ഈ വാഹനങ്ങളെല്ലാം ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ ഉൾപ്പെടെ ഇവിടെ സ്ഥാപിക്കേണ്ടതുണ്ട്. വെളിച്ചക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോട് നഗരസഭ ഇവിടെ മിനി ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉദ്ഘാടനം ചെയ്തതല്ലാതെ ലൈറ്റുകൾ ഒന്നും കത്തുന്നുമില്ല.
ഇവിടെ കവലയിൽ നിന്നും മാറി ഇരു ഭാഗത്തുമായി ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കേണ്ടതുണ്ട്. ജനത്തിരക്കുള്ള ഒരു കവലയായിട്ടും അനുയോജ്യമായ സ്ഥലം കണ്ടെത്തി റോഡ് പുനർ നിർമ്മാണവേളയിൽ കാട്ടിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിച്ചില്ല എന്നതും ഒരു പോരായ്മയാണ്. ഇപ്പോൾ ബസുകൾ കവലയിൽ റോഡിൽ തന്നെ നിർത്തി ആളുകളെ ഇറക്കുന്നതും കയറ്റുന്നതും ഗതാഗതക്കുരുക്കിന് വഴിയൊരുക്കുകയാണ്. ഈ കവലയോട് ചേർന്ന് അനുവദിച്ച ഓട്ടോ സ്റ്റാന്റും ഇവിടെ നിന്നും അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണം. കോടികൾ മുടക്കിയാണ് റോഡ് നവീകരിച്ചത് . എന്നാൽ അശാസ്ത്രീയമായ കവല നിർമ്മാണം മൂലം റോഡിൽ നിത്യേന ഉണ്ടാകുന്ന അപകടങ്ങൾ കണ്ടിട്ടും കണ്ണടച്ചിരിക്കുകയാണ് അധികൃതർ .