ഇരിട്ടി : കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി 241270096 രൂപ വരവും 241137800 രൂപ ചെലവും 6134696 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ആറളം പഞ്ചായത്ത് അംഗീകാരം നൽകി. സേവന – പശ്ചാത്തല മേഖലയിൽ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പച്ചക്കറി തോട്ടം ഉറപ്പാക്കുന്നതുൾപ്പെടെ കാർഷിക മേഖലയ്ക്ക് മാത്രമായി അര കോടി രൂപ വകയിരുത്തി.
ലൈഫ് മിഷൻ പദ്ധതിയോടു ചേർന്ന സമ്പൂർണ ഭവന നിർമാണമെന്ന ലക്ഷ്യത്തിലേക്കായി 10112800 രൂപ ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്. ആറളം പഞ്ചായത്തിനെ വനിത, ശിശു, ഭിന്നശേഷി, വൃദ്ധ സൗഹൃദമാക്കും. ദാരിദ്ര്യ ലക്ഷൂകരണത്തിനായി 7 കോടി രൂപ വകയിരുത്തി. മാലിന്യമുക്ത പഞ്ചായത്താക്കും. പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസി വാഴപ്പള്ളി ബജറ്റ് അവതരിപ്പിച്ചു . സ്ഥിരം സമിതി അധ്യക്ഷരായ ജോസ് അന്ത്യാംകുളം, വത്സ ജോസ് പുത്തൻപുരയ്ക്കൽ, ഇ.സി.രാജു, സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ പ്രസംഗിച്ചു.