ഇരിട്ടി: കരിക്കോട്ടക്കരി പതിനെട്ടേക്കറിൽ കായംമാക്കൽ മറിയക്കുട്ടിയെ(82) വീട്ടിനുള്ളിൽ ചോര വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മറിയക്കുട്ടിയുടെ മകൻ മാത്യുവിന്റെ ഭാര്യ എൽസിയെ (54) പോലീസ് അറസ്റ്റ് ചെയ്തു.
വിവാഹിതയായി വന്നപ്പോൾ മുതൽ ഭർത്താവിന്റെ അമ്മ നിരന്തരം വഴക്കുണ്ടാക്കുമെന്നും സംഭവം നടന്ന ദിവസവും ഇത്തരത്തിൽ വഴക്കുണ്ടാക്കിയിരുന്നുവെന്നും അതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും എൽസി പോലീസിനോട് പറഞ്ഞു. വഴക്കിനിടയിൽ എൽസി മറിയക്കുട്ടിയെ പിടിച്ച് തള്ളുകയും സമീപത്തെ കോൺക്രീറ്റ് കട്ടിള പടിയിൽ തലയടിച്ച് വീഴുകയും ചെയ്തു.
വീഴ്ചയുടെ ആഘാതത്തിൽ തലപൊട്ടി ചോര ചീറ്റി. ഒരു കൈ ഒടിയുകയും ചെയ്തു. തുടർന്ന് നിലത്തു വീണുകിടന്ന മറിയക്കുട്ടിയെ തലമുടിക്കുത്തിന് പിടിച്ച് വലിച്ച് കട്ടിളപ്പടിയിൽ വീണ്ടും വീണ്ടും തല ഇടിപ്പിച്ചു. ഇതോടെചോര വാർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് മറിയക്കുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകൻ മാത്യു റബ്ബർ ടാപ്പിംഗിന് പോയ സമയത്തായിരുന്നു സംഭവം. ജോലിക്കിടയിൽ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി മാത്യുവിന്റെ ഭാര്യ എൽസി അറിയിക്കുന്നത്