കൊച്ചി: കനിവ് 108 ആംബുലൻസ് സർവീസിന് അടിയന്തര സാമ്പത്തിക സഹായം നൽകി സർക്കാർ. എന്നാൽ, 90 കോടി രൂപ കുടിശ്ശിക ഉള്ളതിനാൽ ലഭിച്ച തുക അപര്യാപ്തമാണെന്നും അതിനാൽ ശമ്പള വിതരണം നടത്താൻ കഴിയില്ലെന്നുമാണ് കരാർ കമ്പനി പറയുന്നത്. പദ്ധതിയിൽ നിന്ന് പിന്മാറുന്നതിന് കരാർ കമ്പനി നിയമപരമായി നടപടികൾ ആരംഭിച്ചെന്നും നവംബർ അഞ്ചിന് പദ്ധതി അവസാനിക്കുമെന്നും ആരോപണം. ഇതോടെ 1400 ഓളം ജീവനക്കാര്‍ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ്.
കഴിഞ്ഞ ദിവസമാണ് കരാർ കമ്പനിക്ക് അടിയന്തര സാമ്പത്തിക സഹായമായി പത്തു കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ അനുവദിച്ചത്. എന്നാൽ 90 കോടി രൂപയോളം ഇപ്പോഴും കുടിശ്ശിക തുടരുന്നതിനാൽ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളം നൽകാൻ കഴിയില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡിസംബർ മുതൽ നൽകിയ ബിൽ തുകയിൽ കുടിശ്ശിക വന്നതിനാൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കഴിയുന്നില്ല എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി.
നിലവിൽ സർക്കാരിൽ നിന്ന് ലഭിച്ച തുക മാസങ്ങളായി മുടങ്ങി കിടക്കുന്ന ആംബുലൻസുകളുടെ വായ്പാതുക, ഇന്ധന കുടിശിക, വാഹനങ്ങളുടെ അറ്റകുറ്റപണികളുടെ കുടിശിക, ഓക്സിജൻ, മരുന്നുകൾ വാങ്ങിയതിലെ കുടിശിക ഉൾപ്പടെയുള്ളവ തീർക്കാൻ വേണ്ടി മാത്രം തികയൂ എന്നും അതിനാൽ ശമ്പളം നൽകാൻ കഴിയില്ല എന്നുമാണ് കരാർ കമ്പനിയുടെ വാദം.