‘ദുരന്തത്തിന്റെ സാഹചര്യവും, വ്യാപ്തിയുമെല്ലാം കേന്ദ്രസംഘത്തിന് മനസ്സിലായിട്ടുണ്ട്. എല്ലാ കാര്യങ്ങളും കേന്ദ്രസംഘങ്ങളുമായി വിശദമായി ചർച്ച ചെയ്തു. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത ദുരന്തമെന്ന് ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും പരിഗണിക്കണമെന്ന കാര്യം അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ അമ്പലവയലിൽ ഉണ്ടായ പ്രകമ്പനത്തെ കുറിച്ചും കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
അമ്പലവയൽ-പൊഴുതന മേഖലകളിൽ രാവിലെ ഭൂമിക്കടിയിൽ നിന്നും ഇടിമുഴക്കം പോലെയുള്ള ശബ്ദം അനുഭവപ്പെട്ടിരുന്നു. ഇടിമുഴക്കമെന്നാണ് ആദ്യം പലരും കരുതിയതെന്ന് പ്രദേശ വാസി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. വീടിന്റെ ജനല്‍ചില്ലുകളും പാത്രങ്ങളും കുലുങ്ങിയെന്നും പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതിനിടെ വയനാട് പൊഴുതന മേഖലയിൽ കേട്ട ശബ്ദം സംബന്ധിച്ച് ഭൂകമ്പ രേഖകൾ പരിശോധിക്കുമെന്നും എന്തെങ്കിലും അപാകതയുണ്ടോയെന്ന് കണ്ടെത്താൻ പ്രാദേശിക നിരീക്ഷണം നടത്തുകയാണണെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു. നിലവിൽ ഭൂകമ്പ രേഖകൾ ഭൂചലനങ്ങളുടെ സൂചനകളൊന്നും കാണിക്കുന്നില്ല. ദയവായി കാത്തിരിക്കൂ, ഞങ്ങൾക്ക് എന്തെങ്കിലും ഇൻപുട്ടുകൾ ഉണ്ടെങ്കിൽ അറിയിക്കാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ സന്ദേശം വ്യക്തമാക്കുന്നു.
വലിയ ശബ്ദമാണ് കേട്ടതെന്ന് പ്രദേശത്തെ വാര്‍ഡ് മെമ്പറും റിപ്പോര്‍ട്ടര്‍ ടിവിയോട് സ്ഥിരീകരിച്ചു. കൂണ്‍ ഇടിയാണെന്നാണ് കരുതിയതെന്നായിരുന്നു പ്രതികരണം. എന്നാല്‍ വീടിനുള്‍പ്പെടെ ചെറിയ കുലുക്കം ഉണ്ടായെന്ന് ചിലര്‍ അറിയിച്ചതായും വാര്‍ഡ് മെമ്പര്‍ അറിയിച്ചു. ഇതുവരെയും നാശനഷ്ടം സ്ഥിരീകരിച്ചിട്ടില്ല.
‘ജനല്‍ചില്ലകളില്‍ തരിപ്പ് ഉണ്ടായിരുന്നു. ആളുകള്‍ പുറത്തേക്ക് ഓടുകയായിരുന്നു. പ്രദേശത്ത് ഒരു പരിഭ്രാന്തി ഉണ്ട്. മാറി നില്‍ക്കാന്‍ നിര്‍ദേശം വരികയാണെങ്കില്‍ ചെയ്യും. മുണ്ടക്കൈയില്‍ നിന്നും 24 കിലോമീറ്ററിലധികം ഉണ്ട് ഇവിടെ. തെളിഞ്ഞ കാലാവസ്ഥയാണ്,’ വാര്‍ഡ് മെമ്പര്‍ ഷമീര്‍ പറഞ്ഞു. എടക്കല്‍ ജിഎസ്പി സ്‌കൂളിന് അവധി നല്‍കി.