കൽപ്പറ്റ: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവര്‍ത്തനത്തിനായി ചൂരൽമലയിലെ തകർന്ന പാലത്തിനു പകരം താൽക്കാലിക പാലം നിർമ്മിക്കുമെന്ന് മന്ത്രി കെ രാജൻ. മുണ്ടക്കെെയിൽ കുടുങ്ങിയവർക്ക് ഭക്ഷണം എത്തിച്ചു നൽകും. റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായും മന്ത്രി കെ രാജൻ പറഞ്ഞു. എയർ ലിഫ്റ്റിന് കാലാവസ്ഥ തടസമാണ്. ആവശ്യമെങ്കിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരും. അതിനാവശ്യമായ ലൈറ്റുകൾ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയാ വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി റിയാസ് പറഞ്ഞു.