മലപ്പുറം : നിപ മരണം റിപ്പോർട്ട് ചെയ്ത മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. 7200 ലധികം വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. അമ്പഴങ്ങയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന സംശയത്തെ തുടർന്ന് പ്രദേശത്തെ വവ്വാലുകളുടെ സാമ്പിളുകൾ എടുക്കും. വൈറസ് സാന്നിധ്യം ഉണ്ടോയോ എന്ന് പരിശോധിക്കും. മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വളർത്തുമൃഗങ്ങളിൽ നിന്ന് സാമ്പിൾ ശേഖരിക്കും.
രോഗ വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിച്ച് വരികയാണ്. പൊതുജനങ്ങൾ മാസ്ക് ധരിക്കണം. സമൂഹ മാധ്യമങ്ങളിൽ നിപ്പയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചാൽ നിയമനടപടി എടുക്കും. മരിച്ച നിപ രോഗിയുമായി സമ്പർക്കമുണ്ടായ തിരുവനന്തപുരം സ്വദേശികളിൽ 4 പേരിൽ രണ്ട് പേരുടെ സാമ്പിൾ എടുത്തു. അവരുടെ ഫലം നെഗറ്റീവ് ആണ്.
കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിലെ ആരോഗ്യ മേഖലയ്ക്ക് പ്രതിക്ഷയെന്ന് ആരോഗ്യ മന്ത്രി. ആരോഗ്യ മേഖലയിലെ പ്രതീക്ഷയായ എയിംസ് കേരളത്തിന് ലഭിക്കുമെന്ന് കരുതുന്നു. സംസ്ഥാനത്തെ ആരോഗ്യ മേഖലയ്ക്കുള്ള ധന വിഹിതം വർധിപ്പിക്കുമെന്നും കരുതുന്നതായി വീണാ ജോർജ് മലപ്പുറത്ത് പറഞ്ഞു.