ചേർത്തല: പ്ലാസ്റ്റിക്കും പേപ്പറും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്തതിന് അർത്തുങ്കലിലെ എസ് ബി ഐ ബ്രാഞ്ചിന് 5,000 രൂപ പിഴയിട്ടു. ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നടപടി. പ്ലാസ്റ്റിക്ക്, ഭക്ഷണ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിനും, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അടുത്തുളള പറമ്പിലേക്ക് നിക്ഷേപിച്ചതിന് ഗവണ്‍മെന്‍റ് ഗേൾസ് എച്ച് എസ് എസിനും പിഴ ചുമത്തി. സ്കൂളിലെ പേപ്പർ, പ്ലാസ്റ്റിക്ക്, ഭക്ഷണ മാലിന്യങ്ങൾ അടുത്തുളള പറമ്പിലേക്ക് സ്ഥിരമായി നിക്ഷേപിക്കുന്നതായും കണ്ടെത്തി. സ്കൂളിലെ മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ എച്ച് എമ്മിന് സ്ക്വാഡ് നിർദേശം നൽകി.
പ്ലാസ്റ്റിക്കും മറ്റ് മെഡിക്കൽ മാലിന്യങ്ങളും പൊതുജലാശയത്തിലേക്ക് ഒഴുകി വിട്ടതിനും, പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് 10,000 രൂപ പിഴയിട്ടു. സ്ക്വാഡ് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ 24 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇതിൽ മരിയ ഹോട്ടൽ, താഷ്കന്റ് ഹോട്ടൽ, സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ഹോസ്പിറ്റൽ, കുറുവൻചിറ സ്റ്റോഴ്സിനും പത്മാവതിയമ്മയ്ക്കും നോട്ടീസ് നൽകി.