ബെംഗളൂരു: ഐടി ഉദ്യോഗസ്ഥർക്ക് 14 മണിക്കൂർ ജോലി നിർദേശം മുന്നോട്ടുവെച്ചതിനെതിരെ ബെംഗളൂരുവിലെ ഐടി എംപ്ലോയിസ് യൂണിയൻ (കെഐടിയു). നിർദേശം അംഗീകരിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിദ്ധരാമയ്യ സർക്കാരിനോട് ആവശ്യപ്പെട്ടു. ഐടി/ ഐടിഇഎസ്/ ബിപിഒ മേഖലയിൽ ജോലി സമയം ഉയർത്താനുള്ള നിർദേശവുമായി ബന്ധപ്പെട്ട് തൊഴിൽ മന്ത്രി സന്തോഷ് എസ് ലാഡ് തൊഴിൽ, ഐടി – ബിടി വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തിയതിന് പിന്നാലെയാണ് കെഐടിയു പ്രസ്താവന പുറത്തിറക്കിയത്.
നിലവിൽ ഓവർടൈം ഉൾപ്പെടെ പ്രതിദിനം പരമാവധി 10 മണിക്കൂറാണ് ജോലിസമയം. ഇത് 14 മണിക്കൂർ വരെയാകുന്നതോടെ ദിവസത്തിൽ മൂന്ന് ഷിഫ്റ്റ് എന്നത് രണ്ട് ഷിഫ്റ്റാവുമെന്ന് ഐടി എംപ്ലോയിസ് യൂണിയൻ ചൂണ്ടിക്കാട്ടുന്നു. ഇത് മൂന്നിലൊന്ന് തൊഴിലാളികളുടെ പിരിച്ചുവിടലിന് കാരണമാകുമെന്നും എംപ്ലോയീസ് യൂണിയൻ വിശദീകരിച്ചു. തൊഴിൽ സമയം വർധിപ്പിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങളും മന്ത്രി വിളിച്ച ചർച്ചയിൽ കെഐടിയു ചൂണ്ടിക്കാട്ടി. ഐടി മേഖലയിലെ 45 ശതമാനം ജീവനക്കാർക്ക് വിഷാദം പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും 55 ശതമാനം പേർക്ക് ശാരീരിക ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പഠനം പറയുന്നു. ജോലി സമയം വർധിപ്പിക്കുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുമെന്ന് കെഐടിയു വ്യക്തമാക്കി.