തൃശൂർ: വില്‍വട്ടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അജ്ഞാതന്‍ തീയിട്ടു. ആശുപത്രി ഫാര്‍മസി ഭാഗികമായി കത്തി നശിച്ചു. ശനിയാഴ്ച രാത്രി 7.30ന് ആയിരുന്നു സംഭവം. തീയ്യിട്ട ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഓഫീസിലുണ്ടായിരുന്ന ഹെഡ് ക്ലര്‍ക്ക് അനൂപിന്റെ കാലിന് പൊള്ളലേറ്റിട്ടുണ്ട്. അനൂപിനെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഓഫീസിലെ ഫയലും ഫാര്‍മസി റൂമിലെ മേശപ്പുറത്തിരുന്ന മരുന്നുകളും കത്തി നശിച്ചു. രണ്ട് മുറികള്‍ കത്തിയിട്ടുണ്ട്.
കുപ്പിയില്‍ ഇന്ധനവുമായാണ് അക്രമിയെത്തിയത്. ഓഡിറ്റിങ്ങിന്റെ ഭാഗമായി ഈ സമയം ജീവനക്കാര്‍ ഓഫീസിനകത്തുണ്ടായിരുന്നു. ജീവനക്കാരോട് തട്ടിക്കയറി അക്രമി കുപ്പിയിലെ ഇന്ധനം ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അനൂപ് ധരിച്ചിരുന്ന ജീന്‍സിലാണ് തീപിടിച്ചത്. ജീന്‍സ് പെട്ടെന്ന് ഊരിയെറിഞ്ഞതോടെയാണ് അനൂപ് രക്ഷപ്പെട്ടത്. തീകൊളുത്തിയ അക്രമി ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ 18ന് അക്രമം നടത്തിയയാള്‍ ഹെല്‍ത്ത് സെന്ററിലെത്തി താന്‍ വാങ്ങിയ മരുന്നിന് ഗുണമേന്മയില്ലെന്ന് പറഞ്ഞ് ബഹളം വച്ചിരുന്നു. ഹെഡ് ക്ലര്‍ക്കായിരുന്ന അനൂപ് സംഭവം നടക്കുന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നു. എ.സി.പി അടക്കമുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വിയ്യൂര്‍ പൊലിസിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.