കസാക്കിസ്ഥാൻ നഗരമായ അത്റോയിലെ ജനങ്ങള്‍ ഒരു ചിലന്തിയെ പേടിച്ചാണ് ഇന്ന് ജീവിക്കുന്നത്. ജൂൺ – ജൂലൈ മാസങ്ങളിൽ മാത്രം അത്റോ മേഖലയിൽ 485 ഒട്ടകങ്ങൾക്ക് ബ്ലാക്ക് വിഡോ സ്പൈഡർ (കറുത്ത വിധവ ചിലന്തി – എന്ന ചിലന്തിയുടെ കടിയേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അവയിൽ 90 മൃഗങ്ങളും മരണപ്പെട്ടതായാണ് കസാക്കിസ്ഥാനിലെ ന്യൂസ് ഏജൻസിയായ കാസിൻഫോം റിപ്പോർട്ട് ചെയ്തു. ഈ മേഖലയിൽ കടിയേറ്റ ഒട്ടകങ്ങളിൽ 89 എണ്ണം ഇപ്പോഴും ചികിത്സയിലാണെന്നും ചികിത്സയിലൂടെ 306 മൃഗങ്ങള്‍ അതിജീവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്ലാക്ക് വിഡോ സ്പൈഡറിന്‍റെ ആക്രമണം മൂലം കസാക്കിസ്ഥാനിലെ കര്‍ഷകര്‍ക്ക് ഇതുവരെയായി 65.2 ദശലക്ഷം കസാക്കിസ്ഥാനി ടങിന്‍റെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
‘കാരകുർട്ട്’ എന്നും അറിയപ്പെടുന്ന ഈ ചിലന്തികൾ ഏറെ അപകടകാരികളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ മേഖലയിൽ ബ്ലാക്ക് വിഡോ സ്പൈഡറിന്‍റെ ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ മൃഗങ്ങളെയും മനുഷ്യരെയും ഒരുപോലെ ഉപദ്രവിക്കുന്ന ഈ ചിലന്തികളുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് അത്റോയിൽ ഉണ്ടായിട്ടുള്ളത്. രണ്ട് കുട്ടികളുൾപ്പെടെ ആറുപേർ ഈ ചിലന്തികളുടെ കടിയേറ്റ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ചിലന്തികളിൽ ഏറ്റവും അപകടകാരികളായ ഇനമായാണ് ബ്ലാക്ക് വിഡോ സ്പൈഡർ അറിയപ്പെടുന്നത്. എന്നാല്‍, അവയെ ശല്യപ്പെടുത്താത്ത മൃഗങ്ങളെയോ മനുഷ്യരെയോ പൊതുവിൽ ഈ ചിലന്തികള്‍ ആക്രമിക്കാറില്ല. ഇവയുടെ കടിയേറ്റാൽ ഉടനടി വൈദ്യസഹായം തേടണം. കാരണം, ഈ ചിലന്തിയുടെ വിഷം മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാല്‍ അത് പാമ്പ് കടിയേല്‍ക്കുന്നതിനെക്കാള്‍ അപകടകരമാണ്. ഇവയുടെ കടിയേറ്റാൽ കടിച്ച ഭാഗത്തെ പേശികൾക്കാണ് ആദ്യം വേദന അനുഭവപ്പെടുക. തുടർന്ന് 15 മിനിറ്റിനുള്ളിൽ ഈ വേദന ശരീരമാകെ വ്യാപിക്കുന്നു. കൂടാതെ അതികഠിനമായ വയറുവേദന, പുറംവേദന, നെഞ്ചുവേദന എന്നിവയും രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശ്വാസതടസ്സം, ശക്തമായ ഹൃദയമിടിപ്പ്, തലകറക്കം, തലവേദന, വിറയൽ, ഛർദ്ദി, ചർമം വിളറുക, അമിതമായ വിയർപ്പ്, നെഞ്ചിലെ അമിതമായ ഭാരം എന്നിവയും ശരീരത്തിൽ ഇവയുടെ വിഷം കലർന്നതിന്‍റെ ലക്ഷണങ്ങളായാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.