വിന്‍ഡോസ് ഒഎസിലുള്ള കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ആവുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന ‘ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത്’ സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതായിരുന്നു പ്രശ്‌നം. ഇതോടെ ലോകവ്യാപകമായി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമടക്കം താറുമാറായി. വ്യോമയാനത്തിന് പുറമെ ട്രെയിന്‍, ബാങ്കിംഗ്, ഐടി, മാധ്യമസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളും സംവിധാനങ്ങളും, മറ്റ് കമ്പനികള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം തടസം നേരിട്ടു. വിന്‍ഡോസ് ഉപഭോക്താക്കളുടെ വ്യാപക പരാതി സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ക്രൗഡ്സ്ട്രൈക്ക് പ്രതികരണവുമായി രംഗത്തെത്തി.
വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തെ ബാധിച്ച പ്രശ്‌നം കണ്ടെത്തിയെന്നും പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് എന്നുമാണ് ക്രൗഡ്സ്ട്രൈക്കിന്‍റെ പ്രതികരണം. ‘ഇതൊരു സുരക്ഷാ വീഴ്‌ചയോ സൈബര്‍ അറ്റാക്കോ അല്ല. മാക്, ലിനക്‌സ് ഉപഭോക്താക്കളെ പ്രശ്‌നം ഒരുതരത്തിലും ബാധിച്ചിട്ടില്ല. പ്രശ്നം തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. പ്രശ്നപരിഹാരത്തെ കുറിച്ചുള്ള എല്ലാ അപ്‌ഡേറ്റുകളും സപ്പോര്‍ട്ട് പോര്‍ട്ടലിലൂടെ അറിയിക്കുന്നത് തുടരും. ഉപഭോക്താക്കളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ക്രൗഡ്സ്ട്രൈക്ക് സംഘം ഊര്‍ജശ്രമങ്ങളിലാണ്’ എന്നും കമ്പനി സിഇഒ ജോര്‍ജ് കര്‍ട്‌സ് വ്യക്തമാക്കി.