കണ്ണൂര്‍: വടക്കൻ കേരളത്തിൽ മഴ തകർത്തു പെയ്ത ഇന്ന് സ്കൂളുകൾക്ക് അവധി നൽകിയത് വയനാട്ടിൽ മാത്രം. റെഡ് അലർട്ടുള്ള കണ്ണൂരിൽ പോലും അവധി നൽകാഞ്ഞത് വ്യാപക വിമർശനത്തിന് ഇടയാക്കി. സാഹസിക യാത്ര നടത്തിയാണ് പല സ്കൂൾ വാഹനങ്ങളും ഇന്ന് കുട്ടികളെ സ്കൂളിൽ എത്തിച്ചത്. സ്കൂൾ ബസുകൾ വെള്ളക്കെട്ടിൽ കുടുങ്ങിയതിന് ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂള്‍ വാഹനങ്ങള്‍ കുടുങ്ങിയതിന്‍റെയും കനത്ത മഴയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ബുദ്ധിമുട്ടി സ്കൂളുകളിലേക്ക് പോയതിന്‍റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
വടക്കൻ കേരളത്തിൽ പരക്കെ മഴ ശക്തമാകും എന്ന കാലാവസ്ഥ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും അധ്യയനദിവസം മുടക്കേണ്ട നിർബന്ധ ബുദ്ധിയിലായിരുന്നു പല ജില്ലാ കലക്ടർമാരും. റെഡ് അലർട്ട് ഉള്ള വയനാടിനെ കലക്ടർ അവധി നൽകിയപ്പോൾ ഇതേ മുന്നറിയിപ്പുള്ള കണ്ണൂരിൽ ജില്ലാ കളക്ടർ കടുംപിടുത്തത്തിൽ ആയിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങൾ പുലർച്ചെ ഏഴു മുതൽ മഴയുടെയും വെള്ളക്കെട്ടിന്റെയും സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും കണ്ണൂർ ജില്ലാ ഭരണകൂടത്തിന്‍റെ നിലപാടിൽ മാറ്റമുണ്ടായില്ല.