കല്‍പ്പറ്റ: എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുണ്ടായ വാക്ക്പോരിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ. എയിംസ് കാസർകോട് വരേണ്ടതിനെ കുറിച്ച് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞുവെന്നും എയിംസ് കോഴിക്കോട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ താൻ ചോദ്യം ചെയ്യുകയായിരുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് ആശുപത്രികളിൽ പലതിലും സൗകര്യങ്ങളില്ല.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ്. കാസർകോട് – പാണത്തൂർ റെയിൽ പദ്ധതിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണ്. എന്‍ഒസി കൊടുക്കാം എന്ന് പറയുന്നതല്ലാതെ സർക്കാർ നൽകുന്നില്ല. മുഖ്യമന്ത്രി എന്നോട് തട്ടിക്കയറിയുകയായിരുന്നു. എൻ ഒ സി എം പിയുടെ കൈയ്യിൽ തരാം എന്ന് പിണറായി പറഞ്ഞു. കോഴിക്കോട് എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാദിക്കുന്നതിൽ നിക്ഷിപ്ത താൽപ്പര്യമുണ്ട്.
മുഖ്യമന്ത്രിക്ക് അസഹിഷ്ണുത പാടില്ല. എല്ലാം തികഞ്ഞവനാണ് താൻ എന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പൊതു പ്രവർത്തകരോട് മാന്യമായി പെരുമാറാൻ പഠിക്കണം.എയിംസ് കോഴിക്കോട് കൊണ്ടുവരുന്നതിൽ എന്താണ് മുഖ്യമന്ത്രിക്ക് താൽപ്പര്യം എന്ന് മാധ്യമപ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തണം. ഇത്തരം കാര്യങ്ങൾക്ക് പിന്നിൽ എന്തെങ്കിലും ഉദ്ദേശ്യം ഉണ്ടാകുമെന്നും ഉണ്ണിത്താൻ പറഞ്ഞു.