ഹരാരെ: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ജയത്തോടെ പരമ്പര ഉറപ്പിക്കാനാണ് ഇന്ത്യ ഇന്നിറങ്ങുന്നതെങ്കില്‍ തിരിച്ചടിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് സിംബാബ്‌വെയുടെ ശ്രമം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യൻ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ ശക്തമായി തിരിച്ചടിച്ച് രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി പരമ്പരയില്‍ 2-1ന് മുന്നിലെത്തിയിരുന്നു.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യയും സിംബാബ്‌വെയും ഇറങ്ങുന്നത്. പേസര്‍ ആവേശ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. സിംബാബ്‌വെ ടീമിലും ഒരു മാറ്റമുണ്ട്. വെല്ലിംഗ്ടണ്‍ മസകാഡ്സക്ക് പകരം ഫരാശ് അക്രം സിംബാബ്‌വെയുടെ പ്ലേയിംഗ് ഇലവനിലെത്തി.
ഓപ്പണറെന്ന നിലയില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ അടിച്ചു തകര്‍ക്കുന്ന അഭിഷേക് ശര്‍മ ഇന്ന് യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണ്‍ ചെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ അഭിഷേകിനെ മൂന്നാം നമ്പറിലേക്ക് മാറ്റിയതില്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ബാറ്റിംഗ് അനായാസമല്ലാതിരുന്ന പിച്ചില്‍ 134 സ്ട്രൈക്ക് റേറ്റിലായിരുന്നു ഗില്ലിന്‍റെ ബാറ്റിംഗ്. കഴിഞ്ഞ മത്സരത്തില്‍ നാാലം നമ്പറിലിറങ്ങിയ റുതുരാജ് ഗെയ്ക്‌വാദ് 200 സ്ട്രൈക്ക് റേറ്റിലായിരുന്നു ബാറ്റ് ചെയ്തത്.