ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലെ വികാസ് ദുബെയെന്ന 24കാരനെ നിരവധി തവണ പാമ്പ് കടിയേറ്റ സംഭവം നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, എല്ലാ ശനിയാഴ്ചകളിലും പാമ്പു കടിയേറ്റ് യുവാവ് ചികിത്സക്കെത്തുന്നത് തുടര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ അധികൃതരില്‍ സംശയമുണ്ടായത്.
പലതവണയായി പാമ്പു കടിയേറ്റതിന് ചികിത്സക്കായി കുറെ പണം ചെലവായെന്നും സഹായം വേണമെന്നുമാണ് കളക്ടറേറ്റിലെത്തി യുവാവ് ആവശ്യപ്പെട്ടതെന്ന് സിഎംഒ രാജീവ് നയൻ പറഞ്ഞു. പാമ്പു കടിയേറ്റാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി തന്നെ ആന്‍റി വെനം ചികിത്സ ലഭിക്കുമെന്ന് യുവാവിനോട് പറഞ്ഞുവെന്നും എല്ലാ ശനിയാഴ്ചകളിലും യുവാവിന് പാമ്പു കടിയേല്‍ക്കുന്നത് വളരെ വിചിത്രമായ കാര്യമാണെന്നും രാജീവ് നയൻ പറഞ്ഞു. ശരിക്കും പാമ്പ് തന്നെയാണോ കടിച്ചതെന്ന് ഉറപ്പിക്കേണ്ടതുണ്ടെന്നും യുവാവിനെ ചികിത്സിച്ച ഡോക്ടറോട് വിവരങ്ങള്‍ തേടുെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡോക്ടര്‍മാരുടെ മൂന്നംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.