പദ്ധതിക്ക് പിന്തുണ നൽകിയ എല്ലാവർക്കും കേരളത്തിന്‍റെ നന്ദി രേഖപ്പെടുത്തുന്നു. തുറമുഖങ്ങൾ നാടിന്‍റെ സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ ചാലക ശക്തികളാണ്. വിഴിഞ്ഞം യാഥാർത്ഥ്യമാകുമ്പോൾ കേരളത്തിന്‍റെ വികസന അധ്യായത്തിന് പുതിയ ഒരു ഏട് ആരംഭിക്കുകയാണ്. ഇതിനെല്ലാം അദാനി ഗ്രൂപ്പ് പദ്ധതിയോട് പൂർണ്ണമായും സഹകരിക്കാൻ തയ്യാറായി. അദാനി ഗ്രൂപ്പിന്‍റെ പ്രതിനിധി കരൺ അദാനി നിരവധി തവണ വിഴിഞ്ഞം സന്ദർശിച്ച് പദ്ധതി പൂർത്തിയാക്കാൻ കാണിച്ച സഹകരണത്തിനും മുൻകൈയ്ക്കും നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്തിനാകെ അഭിമാനിക്കാൻ സാധിക്കുന്ന നിമിഷമാണ് ഇന്ന്. ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. നാലാം ഘട്ടം പൂർത്തിയാകുമ്പോൾ വിശാല തുറമുഖമായി മാറും. 2028 ഓടെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ പദ്ധതി ഇല്ലാതാക്കാൻ അന്താരാഷ്ട്ര ലോബികൾ പ്രവർത്തിച്ചുവെന്നും പിണറായി ആരോപിച്ചു. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിൽ വലിയ സന്തോഷമുണ്ടെന്ന് അദാനി പോർട്ട് സിഇഒ കിരൺ അദാനിയും പരഞ്ഞു. 33 വർഷം പഴക്കമുള്ള സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെട്ടു. അദാനി ഗ്രൂപ്പ് വാക്ക് പാലിച്ചുവെന്നും അദ്ദേഹം പറഞ്ഞു.