ഹൈദരാബാദ്: തെലങ്കാനയിലെ മേദക് ജില്ലയിലെ സർക്കാർ ഹോസ്റ്റലിൽ ചൊവ്വാഴ്ച നൽകിയ പ്രഭാത ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയതിനെ തുടർന്ന് 35 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമയംപേട്ട ടി ജി മോഡൽ സ്‌കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടു. പാചകക്കാരനെയും സഹായിയെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഹോസ്റ്റലിലെ കെയർടേക്കർക്കും സ്പെഷ്യൽ ഓഫീസർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി മേദക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) പറഞ്ഞു.
ഉപ്പുമാവ് തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ പല്ലി വീണതാകാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. അണുബാധയുടെ കാരണം സ്ഥിരീകരിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സ്കൂൾ മാനേജ്മെൻ്റ് ഉറപ്പുനൽകി.