തിരുവനന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ഈ മാസവും ഫണ്ട് ലഭിച്ചില്ലെങ്കിൽ 108 ആംബുലൻസ് ജീവനക്കാരുടെ ജൂൺ മാസത്തെ ശമ്പളം മുടങ്ങുമെന്ന് ആശങ്ക. 80 കോടി രൂപയിലേറെ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി കരാർ കമ്പനിക്ക് ലഭിക്കാനുള്ള സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പള കാര്യത്തിലും ബുദ്ധിമുട്ട് നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ 60 ശതമാനം ഫണ്ടും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 40 ശതമാനം ഫണ്ടിലുമാണ് സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം.
കഴിഞ്ഞ സാമ്പത്തിക വർഷത്തിലും സംസ്ഥാന സർകാർ വിഹിതം കൃത്യമായി ലഭിച്ചെങ്കിലും ദേശീയ ആരോഗ്യ ദൗത്യത്തിൽ നിന്ന് ലഭിക്കാനുള്ള 15 കോടിയിലേറെ രൂപ പദ്ധതിയുടെ മേൽനോട്ട ചുമതലയുള്ള കേരള മെഡിക്കൽ സർവീസസ് കോർപറേഷന് ലഭിച്ചിരുന്നില്ല. നടപ്പ് സാമ്പത്തിക വർഷവും സ്ഥിതി ഇത് തന്നെ ആണ്. ഫണ്ട് അപര്യാപ്തത കാരണം കഴിഞ്ഞ മാസവും 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പളം ലഭിക്കാൻ വൈകിയിരുന്നു. ഇതോടെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് ഉള്ള റഫറൻസ് കേസുകൾ എടുക്കാതെ ശമ്പളം ലഭിക്കുന്ന വരെ ജീവനക്കാർ നിസ്സഹകരണ സമരം നടത്തിയിരുന്നു.