അധിക ബാച്ചുകൾ അനുവദിച്ച് പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്മെൻ്റ് പ്രക്രിയ ആരംഭിക്കുമ്പോൾ തന്നെ വിദ്യാർത്ഥി സംഘടനകൾ സർക്കാരെ അറിയിച്ചിരുന്നു. അവസാനഘട്ട അലോട്ട്മെൻറ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാർത്ഥികളാണ് മലബാറിൽ പ്ലസ് വൺ സീറ്റ് കിട്ടാതെ പുറത്തുനിൽക്കുന്നത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു പാലക്കാടും കണ്ണൂരും കെഎസ്‌യു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
പാലക്കാട് കളക്ടറേറ്റിലേക്ക് നടന്ന മാർച്ചില്‍ പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ സംഘർഷത്തിലേക്ക് നീങ്ങി. പ്രതിഷേധക്കാരെ പൊലീസ് കയ്യേറ്റം ചെയ്തെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
കണ്ണൂരിൽ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് മുഴുവൻ പ്രതിഷേധക്കാരേയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.