മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. 50 കിലോമീറ്റർ വേഗപരിധിയുള്ള വെള്ളയമ്പലം–മ്യൂസിയം റോഡിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ അലക്ഷ്യമായും അപകടകരമായും കാർ ഓടിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 2020 ഫെബ്രുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചതു പോലും ഏറെ സമ്മർദങ്ങൾക്കൊടുവിലായിരുന്നു. എന്നാൽ മൂന്നു പ്രാവശ്യം സമൻസ് അയച്ചിട്ടും പ്രതികൾ നഗരത്തിൽ ഉണ്ടായിട്ടും കോടതിയിൽ ഹാജരായില്ല. നാലാം തവണ ഹാജരായി ജാമ്യവും നേടി. 66 പേജുള്ള കുറ്റപത്രത്തിൽ 84 രേഖകളും 72 തൊണ്ടിമുതലുകളുമാണു പൊലീസ് ഹാജരാക്കിയത്. 100 സാക്ഷി മൊഴികളുമുണ്ട്. മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാൽ അപകടമുണ്ടായി യാത്രക്കാർക്കും കാൽനടക്കാർക്കും മരണം സംഭവിക്കാമെന്നും പൊതുമുതൽ നശിക്കുമെന്നും ബോധ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്നു കുറ്റപത്രത്തിൽ പറയുന്നു. 2020 ഫെബ്രുവരി മൂന്നിനു പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു.
previous post