അതേസമയം, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതുതായി അധികാരമേൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷ കക്ഷികളുടെ നീക്കം. ഞായറാഴ്ചത്തെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച ഡൽഹിയിൽ വൻ പ്രതിഷേധത്തിനാണ് പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
എസ്എഫ്ഐ അടക്കം ഇടത് വിദ്യാർഥി സംഘടനകൾ പ്രതിഷേധം നടത്തും. യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വിവിധ ഹൈക്കോടതികളെയും വിദ്യാർഥികൾ സമീപിച്ചിട്ടുണ്ട്.
നീറ്റ് ക്രമക്കേട് ആരോപണത്തിൽ മറുപടി പറയാൻ കേന്ദ്ര സർക്കാർ വാർത്താസമ്മേളനം വിളിച്ചു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ.സഞ്ജയ് മൂർത്തി മാധ്യമങ്ങളെ കാണും.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്. ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറു പേർ ഒരേ സെന്‍ററിൽനിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേര്‍ക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്.
എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്‍റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാർഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായ പ്രചരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഉയരുന്ന ആക്ഷേപങ്ങളിൽ അടിസ്ഥാനമില്ലെന്നും അട്ടിമറി നടന്നിട്ടില്ലെന്നുമാണ് എൻടിഎ വിശദീകരണം.