കുടുംബാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന ഉത്തര കൊറിയയും ജനാധിപത്യ രാജ്യമായ ദക്ഷിണ കൊറിയയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് ഇരുരാജ്യങ്ങളുടെയും ആവിർഭാവം മുതലുള്ള ചരിത്രമുണ്ട്. ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം ഉത്തര കൊറിയ മാലിന്യം നിറച്ച ബലൂണുകള്‍ ആകാശത്തേക്ക് പറത്തിവിട്ട് സംഘര്‍ഷാവസ്ഥയെ രൂക്ഷമാക്കി. ഒന്നും രണ്ടുമല്ല, 260 ഓളം മാലിന്യം നിറച്ച ബലൂണുകളാണ് ഉത്തര കൊറിയ പറത്തി വിട്ടത്. കാറ്റിന്‍റെ ഗതിയില്‍ ഈ ബലൂണുകളെല്ലാം ദക്ഷിണ കൊറിയയില്‍ വീണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്ന കർശന നിർദ്ദേശം നല്‍കിയിരിക്കുകയാണ് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍.
നിലത്ത് വീണകിടക്കുന്ന വെള്ള ബലൂണുകളും അവയില്‍ ഘടിപ്പിച്ച പ്ലാസ്റ്റിക് മാലിന്യ ബാഗുകളിലും യാതൊരു കാരണവശാലും തൊടരുതെന്നും സൈന്യവും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ദക്ഷിണ കൊറിയയിലെ ഒമ്പത് പ്രവിശ്യകളിൽ എട്ടിലും ഈ ബലൂണുകൾ പതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ബലൂണുകളിലും മാലിന്യത്തിലും ദക്ഷിണ കൊറിയ സൂക്ഷ പരിശോധന നടത്തുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാലിന്യത്തില്‍ ഹാനികരമായതോ ലഘുലേഖകളോ എന്തെങ്കിലും അടങ്ങിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നത്.