പാലക്കാട്: പ്രസംഗത്തിനിടെ അസഭ്യ വാക്കുകൾ പ്രയോഗിച്ചതിനെ തുടർന്ന് മോട്ടിവേഷൻ പ്രഭാഷകൻ അനിൽ ബാലചന്ദ്രന്‍റെ പരിപാടി നിർത്തിവച്ച സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ പ്രതിഫല വിവാദ വിഷയം ചൂണ്ടികാട്ടിയാണ് ബൽറാമിന്‍റെ പ്രതികരണം. അനിൽ ബാലചന്ദ്രനെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന കേരളത്തിന്‍റെ ഭാവി എന്താകുമെന്ന ആശങ്കയാണ് ബൽറാം പങ്കുവച്ചത്.
കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് മോട്ടിവിഷം വാരിവിതറുന്ന അനിൽ ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം കിട്ടുമ്പോൾ, ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിൻബലത്തിൽ രണ്ട് മണിക്കൂർ പ്രഭാഷണം നടത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ പ്രതിഫലം നൽകിയ സാഹചര്യം ഉണ്ടായതിൽ കേരളം ആശങ്കപ്പെടണം എന്നാണ് ബൽറാം വിവരിച്ചത്. ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകൾക്കും ഒരു കാരണം ഇതാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.