ചെന്നൈ: ഡിഎംകെ മുൻ നേതാവും സിനിമാ നിർമ്മാതാവുമായ ജാഫർ സാദിഖ് ഉൾപ്പെട്ട ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ ഇഡി റെയ്ഡ്. ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലായി ആകെ 35 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ജാഫറിന്റെ ബിസിനസ് പങ്കാളിയും, സിനിമാ സംവിധായകനുമായ അമീറിന്റെ ഓഫീസുകളിലും പരിശോധനയുണ്ട്. നാർകോട്ടിക് കൺട്രോൾ ബ്യൂറോ, ജാഫർ അടക്കം 5 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കള്ളപ്പണ നിയമം ചുമത്തി ഇഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2000 കോടി രൂപയുടെ ലഹരിക്കടത്തിന് ജാഫർ നേതൃത്വം നൽകിയെന്നാണ് എൻസിബി കണ്ടെത്തൽ. ലഹരികടത്തിലൂടെ കിട്ടിയ പണം രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയെന്ന് ചില പ്രതികൾ മൊഴി നൽകിയതിനാൽ അന്വേഷണം ഡിഎംകെയിലേക്ക് എത്തുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രചാരണം.