തിരുവനന്തപുരം: വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് മരിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കിണറ്റിന്റെ പടവുകൾ ഇറങ്ങിച്ചെന്ന യുവാവ് ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. തിരുവനന്തപുരം അണ്ടൂർകോണം പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആയിരുന്നു മരിച്ചത്. വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിന്റെ അടപ്പ് എടുക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറ്റിൽ ഓക്സിജൻ ഇല്ലായിരുന്നു. ഭാര്യ സുറുമിയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തി. കിണറ്റിലേക്ക് നാല് പടി ഇറങ്ങിയപ്പോഴേക്കും അൻസർ കുഴഞ്ഞ് വീഴുകയായിരുന്നു.
ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂറോളം കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഇത്തരം അപകടങ്ങളിൽ അശ്രദ്ധയാണ് വലിയ വില്ലനാകുന്നത്. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാൻ കർശനമായ ഫയർഫോഴ്സ് നിർദേശങ്ങൾ പാലിക്കണമെന്ന് ഫയർഫോഴ്സ് ടെക്നിക്കൽ വിഭാഗം ഡയറക്ടർ എം നൌഷാദ് പറഞ്ഞു.