ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അണപ്പാട് – കുഴയ്ക്കാട് ബണ്ട് റോഡിലായിരുന്നു ആക്രമണം. സംഭവത്തിൽ മലയിൻകീഴ് പൊലീസ് പാലോട്ടുവിള സ്വദേശി സുധീഷ്, മഹേഷ്,സജിത്, അനന്തകൃഷ്ണൻ എന്നിവരെ അറസ്റ്റ് ചെയ്തു. കൂട്ടുകാരൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയാളെ അന്വേഷിച്ച് പോവുകയായിരുന്ന ജയകൃഷ്ണനെയാണ് ആക്രമിച്ചത്. അക്രമികളിൽ ഒരാൾ ജയകൃഷ്ണന്റെ ചെവി കടിച്ചു പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഓടി രക്ഷപ്പെട്ട ശേഷം തിരികെ വന്ന് സമയത്ത് ബൈക്ക് അക്രമികൾ തകർത്തതായും ജയകൃഷ്ണൻ പറഞ്ഞു. ആക്രമണത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു. ചെവി മുറിഞ്ഞ് താഴെ വീഴാവുന്ന അവസ്ഥയിൽ അക്രമിസംഘത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട ജയകൃഷ്ണനും കൂട്ടുകാരും മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും നെയ്യാറ്റിൻകര ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും ചെവി തുന്നികെട്ടാൻ കഴിയാത്തതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ജയകൃഷ്ണൻ ബൈക്കിൽ പോകുമ്പോൾ ആരെയോ നോക്കിയെന്നും ഇത് ഇഷ്ടപ്പെടാതെയാണ് പ്രതികൾ യുവാവിനെ ആക്രമിച്ചതെന്നുമാണ് വിവരം. ആദ്യം ബൈക്ക് തടഞ്ഞ് നിർത്തിയെങ്കിലും കൂട്ടുകാരനെ അറിയാവുന്നത് കൊണ്ട് പറഞ്ഞ് വിട്ടു. തിരികെയെത്തി വെള്ളം വാങ്ങി മടങ്ങവെയാണ് തന്നെ ആക്രമിച്ചതെന്ന് ജയകൃഷ്ണൻ പറഞ്ഞു. അഞ്ചംഗ സംഘം സ്കൂട്ടർ തടഞ്ഞ് നിർത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ജയകൃഷ്ണൻ മലയിൻകീഴ് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.