ഓരോ സംസ്ഥാനത്തിനും എത്ര വരെ കടമെടുക്കാൻ കഴിയും എന്നത് സംബന്ധിച്ചതുൾപ്പടെയുള്ള പ്രധാന ഹർജിയാണ് ഭരണഘടനാ ബെഞ്ചിന് വിട്ടത്. ഭരണഘടനയുടെ 293ാം അനുഛേദപ്രകാരമാണ് പ്രധാനമായും ഒരു സംസ്ഥാനത്തിന് എത്ര വരെ കടമെടുക്കാമെന്ന് തീരുമാനിക്കുന്നത്. ഈ അനുഛേദം ഇതുവരെ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല എന്ന് ഇന്ന് ഹർജി പരിഗണിച്ച രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. കേരളത്തിന്റെ ഹർജിയുടെ അടിസ്ഥാനത്തിൽ ആറ് ചോദ്യങ്ങൾ ഉയർന്നുവരുന്നു എന്നാണ് കോടതി ഇന്ന് ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ അങ്ങനെയുള്ള കാര്യങ്ങൾ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതായിരിക്കും നല്ലതെന്ന് കോടതി വിലയിരുത്തുകയായിരുന്നു.
കേരളം കിഫ്ബി വഴി കടമെടുക്കുന്നത് കൂടി കേന്ദ്രത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തണമെന്നതടക്കമുള്ള കാര്യങ്ങളാണ് പ്രധാന ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധനകാര്യകമ്മീഷൻ വായ്പാ പരിധി ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്ന രീതി ശരിയല്ല എന്ന കാര്യവും ഹർജിയിലുണ്ട്. കേരളവും കേന്ദ്രവും തമ്മിലുള്ള ബന്ധം എന്നു പറയുമ്പോൾ അത് സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള ബന്ധമാണ്. അതുകൊണ്ട് സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള ഭരണഘടനയുടെ അനുഛേദം ചോദ്യം ചെയ്തുള്ള ഹർജി കൂടിയാണ് ഇത്. അതിനാൽ ഈ ഹർജി ഭരണഘടനാ ബെഞ്ച് പരിഗണിക്കട്ടെ എന്ന് രണ്ടംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.