ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സിപിഎം പ്രവർത്തകർ ഉപേക്ഷ വിചാരിക്കരുതെന്ന മുന്നറിയിപ്പുമായി പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ എകെ ബാലൻ. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ നിശ്ചിത ശതമാനം വോട്ടുവിഹിതമോ ലോക്സഭാ അംഗങ്ങളെയോ ലഭിച്ചില്ലെങ്കിൽ സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എകെ ബാലൻ മുന്നറിയിപ്പ് നൽകിയത്.
‘ഇടതു പാർട്ടികളുടെ ഔപചാരിക ചിഹ്നം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനായി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നിശ്ചിത ശതമാനം വോട്ടോ എംപിമാരെയോ നേടണം. അതില്ലെങ്കിൽ പിന്നെ സ്വതന്ത്ര പാർട്ടിയുടെ പദവിയേ ഉണ്ടാകു. അടുത്തെ തെരഞ്ഞെടുപ്പിൽ അരിവാൾ ചുറ്റികയ്ക്ക് പകരം തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുന്ന ചിഹന്മാകും ഉപയോഗിക്കേണ്ടിവരിക’ എന്ന് എകെ ബാലൻ പറഞ്ഞു.
‘ഇല മുതൽ സൈക്കിൾ വരെ, മര്യാദയ്ക്കുള്ള ചിഹ്നമൊക്കെ ഇതിനകം പാർട്ടികളെല്ലാം വീതിച്ചെടുത്തു കഴിഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ ദേശീയ പാർട്ടി പദവി പോയാൽ പിന്നെ നമ്മൾക്ക് മത്സരിക്കാനുള്ള ചിഹ്നമായി തരിക ഈനാംപേച്ചിയോ എലിപ്പെട്ടിയോ തേളോ അല്ലെങ്കിൽ നീരാളിയോ ഒക്കെ ആകാം. ഇത്രയും പതനത്തിലേക്ക് പോയാലുള്ള എന്തായിരിക്കും സ്ഥിതി? ഇതു ഒഴിവാക്കണം എന്നുണ്ടെങ്കിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിച്ചേ മതിയാകു’ എന്നും എകെ ബാലൻ പറഞ്ഞു.