ഇടുക്കിയിലെ വാത്തിക്കുടി വില്ലേജിൽ 1977 നു മുമ്പ് മുതൽ കൈവശം വച്ച് കൃഷി ചെയ്തിരുന്ന നാലേക്കർ സ്ഥലം പലരിൽ നിന്നായി 2007 ൽ എറണാകുളത്ത് താമസിക്കുന്ന ബിജിമോൻ വാങ്ങി. മുമ്പ് കൈവശം വച്ചിരുന്നവർ നൽകിയ പട്ടയ അപേക്ഷയിൽ നടപടിയുണ്ടാകാതെ വന്നതോടെ 2017 ൽ ഹൈക്കോടതിയെ സമീപിച്ചു. രേഖകൾ പരിശോധിച്ച ഹൈക്കോടതി സിംഗിൾ ബഞ്ച്, പട്ടയം അനുവദിക്കാൻ നിർദ്ദേശം നൽകി.
മാസങ്ങൾ കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് പട്ടയം നൽകിയില്ല. തുടന്ന് വീണ്ടും ഹൈക്കോടതിയിലെത്തി. ഇതോടെ കേസ് മൂന്നാർ കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലേക്ക് മാറ്റി. 1977 നു മുൻപ് കൈവശം വച്ചിരുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂമിയല്ലെന്ന് റവന്യൂ വകുപ്പ് മറുപടി നൽകി. ഇതോടെയാണ് ഭൂമി ഏറ്റെടുക്കാൻ കോടതി നിർദ്ദേശിച്ചത്. നാലേക്കർ ഭൂമിയും വീടും പശു, കോഴി എന്നിവയുള്ള ഫാമുകളും സർക്കാർ ബോർഡ് വച്ച് ഏറ്റെടുത്തതോടെ ഇവർ പ്രതിസന്ധിയിലായി. കേസിൽ ബിജിമോൻ പുനപരിശോധന ഹർജി സമർപ്പിച്ചിട്ടുണ്ട്. വാത്തിക്കുടി വില്ലേജിൽ തന്നെ 1500 ഓളം പേരാണ് ഇത്തരത്തിൽ പട്ടയത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നത്. ബിജിമോൻറെ ഗതി വരുമോയെന്ന ആശങ്കയിലാണ് ഇവരെല്ലാമിപ്പോൾ.