തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണം നേരിട്ട വിധികര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്‌ഐക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ഫലം അട്ടിമറിക്കാന്‍ എസ്എഫ്‌ഐ ഇടപെടല്‍ നടത്തിയെന്ന് സുധാകരന്‍ ആരോപിച്ചു. നടന്നത് കിരാതമായ കൊലപാതകമാണെന്നും സുധാകരന്‍ പറഞ്ഞു.
കലോത്സവത്തിൽ മാർഗംകളിയിൽ തങ്ങൾ പറഞ്ഞ മത്സരാർത്ഥിക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ.നേതാക്കൾ മത്സര ജഡ്ജായിരുന്ന ഷാജി എന്ന അധ്യാപകനെ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ തല്ലുകയും ചെയ്തതായി എൻ്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. നിഷ്പക്ഷനായ അധ്യാപകനെ സത്യസന്ധമായി ജോലി ചെയ്യാനനുവദിക്കാതെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് ഈ ദാരുണ മരണത്തിന് കാരണം. ക്രിമിനലുകളെ കയറൂരി വിട്ട് അക്രമം തുടർന്നാൽ അതിനെതിരെ കേരളം കണ്ടിട്ടില്ലാത്ത പ്രതിഷേധം തുടങ്ങേണ്ട സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നു. മരിച്ച ഷാജിയുടെ ഭാര്യയെയും ബന്ധുക്കളെയും വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.