ഇന്ന് രാവിലെയാണ് ബത്തേരി ടൗണിലും പരിസരങ്ങളിലുള്ള 15 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. ഇതിൽ ബീനാച്ചി ടൗണിൽ പ്രവർത്തിക്കുന്ന ഷാർജ ഹോട്ടൽ, ബത്തേരി അസംപ്ഷൻ ഡി അഡിക്ഷൻ സെൻ്റർ കാൻ്റീൻ, ഗ്രാൻ്റ് ഐറിസ് ദൊട്ടപ്പൻകുളം, ബത്തേരി ടൗണിലെ മലബാർ ഹോട്ടൽ, എംഇഎസ് കാൻ്റീൻ, കൊളഗപ്പാറ വയനാട് ഹിൽ സ്യൂട്ട്, കോട്ടക്കുന്ന് സൽക്കാര മെസ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്. പഴകിയ പൊറോട്ട, ചപ്പാത്തി, ഫ്രൈഡ് റൈസ്, ചിക്കൻ-ബീഫ് ഫ്രൈ, കറികൾ, മയോണൈസ് എന്നിവയാണ് പിടികൂടിയത്. കൂടാതെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനവും കണ്ടെത്തിയിട്ടുണ്ട്. പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.
അതേസമയം, പഴകിയ ഭക്ഷണം പിടികൂടിയ സംഭവത്തിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും തുടർച്ചയായി വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളടക്കം സ്വീകരിക്കുമെന്നും നഗരസഭ ചെയർമാൻ ടികെ രമേശ് പറഞ്ഞു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജി സാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വികെ സജീവ്, സുനിൽകുമാർ, സജു പി അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.