വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികള്‍ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച്. ഇത്തരം സംഭവങ്ങളില്‍ ജനപ്രതിനിധികളെ വിചാരണയില്‍ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഭരണഘടനാ ബെഞ്ച് വിയോജിച്ചു. തുടർന്ന് ഈ വിധി റദ്ദാക്കപ്പെട്ടു. വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എംപിമാര്‍ക്കോ എംഎല്‍എമാര്‍ക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും പാര്‍ലമെന്റ് – നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി.