ക്ഷേത്ര സന്നിധിയിൽ സ്ഥാപിച്ചിട്ടുള്ള രണ്ട് വഞ്ചികളും കുത്തി തുറന്ന് കവർച്ച നടത്തിയിട്ടുണ്ട്. കൂടാതെ ചുറ്റമ്പലത്തിന് പുറത്ത് നാഗരുടെ മുന്നിലുള്ള വഞ്ചിയും കുത്തി തുറന്ന് മോഷ്ടാവ് കവർച്ച നടത്തി. ക്ഷേത്ര പൂജാരി രാവിലെ പൂജക്കായി എത്തുമ്പോഴാണ് വഞ്ചികൾ കുത്തി പൊളിച്ച നിലയിൽ കണ്ടത്.തുടർന്ന് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ അയിരൂർ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തെക്കുറിച്ചുള്ള ചിത്രം വ്യക്തമാകുന്നത്. നീളമുള്ള കമ്പി ചൂൽ ഉപയോഗിച്ച് ഓട് ഇളക്കി അകത്ത് കയറിയ കള്ളൻ കൊടുവാൾ ഉപയോഗിച്ചാണ് വഞ്ചികൾ കുത്തി പൊളിച്ചതെന്നും പൊലീസ് പറഞ്ഞു. 15,000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇക്കഴിഞ്ഞ ഒക്ടോബർ 6 ന് രാത്രിയിലും ഇതേ ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. കമ്പി പാരയും തൂമ്പയും വടിവാളുമായി ഉള്ളിൽ പ്രവേശിച്ചു കവർച്ച നടത്തിയ മോഷ്ടാവ് കൊല്ലം തങ്കശ്ശേരി ഇത്താക്കിൽ നഗർ വീട്ടിൽ ജോയ്(49) ഇപ്പോൾ ജയിലാണ്.