പരാതിയിൽ ജനുവരി 23 മുതൽ തിരുവാൻമിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ജനുവരി 31 വരെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടില്ല. തങ്ങളെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടികള്‍ അതിക്രമത്തെ കുറിച്ച് പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍, നാലാമതൊരു പെൺകുട്ടിയെ കൂടെ ഒമ്പത് വയസുള്ള ആൺകുട്ടി അടുത്തിടെ മറ്റ് പെൺകുട്ടികൾക്കൊപ്പം പ്രതിയുടെ അടുത്തേക്ക് കൊണ്ട് പോയി.
അവിടെ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മറ്റ് കുട്ടികളുമായി സംസാരിച്ചപ്പോഴാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത് വന്നത്. ജനുവരി 23ന് രക്ഷിതാക്കളിൽ ഒരാൾ വിവരമറിയിച്ചതിനെ തുടർന്ന് ഒമ്പത് വയസുകാരനെയും അമ്മയെയും തിരുവാൻമിയൂർ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അതേസമയം, ഒമ്പത് വയസുകാരനായ കുട്ടിയെ പൊലീസ് ശാരീരികമായി ഉപദ്രവിച്ചുവെന്ന ആരോപണവുമായി ബാലാവകാശ പ്രവര്‍ത്തകൻ ദേവനേയൻ രംഗത്ത് വന്നു.
കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കേണ്ടതായിരുന്നു. സ്‌റ്റേഷനിൽ തടഞ്ഞുവെച്ച് പീഡിപ്പിക്കാൻ പാടില്ലായിരുന്നു. ബാലാവകാശ നിയമങ്ങൾ ലംഘിച്ചതിന് പപൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, രക്ഷിതാക്കളും സ്‌കൂളും രേഖാമൂലം പരാതി നൽകാത്തതിനാൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് തിരുവാൻമിയൂർ പൊലീസ് സ്‌റ്റേഷൻ അധികൃതർ.
ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങള്‍ ഇടപെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് അവരുമായി ഏകോപിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന ആരോപണവും പോലീസ് നിഷേധിച്ചു. പക്ഷേ, സ്കൂള്‍ പൊലീസിൽ വിവരം അറിയിച്ചിരുന്നുവെന്നാണ് ജിസിസി ഡെപ്യൂട്ടി കമ്മീഷണർ (വിദ്യാഭ്യാസം) ശരണ്യ അരി പ്രതികരിച്ചത്. കുട്ടികളോട് സംസാരിക്കുകയും ചൈൽഡ് ലൈനിലും പൊലീസിലും അറിയിക്കുകയും ചെയ്തിട്ടുണ്ട്. അറിയിച്ചിട്ടും ഇതുവരെ എഫ്ഐആർ ഫയൽ ചെയ്തിട്ടില്ലെന്നും ശരണ്യ പറഞ്ഞു.