അതേസമയം, ഇ.ഡി. കേസിൽ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിൽ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. ഇവർക്കെതിരേ മുൻപും സമാന കേസുള്ള വിവരം കോടതിയെ അറിയിക്കും.ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ ‘ഹൈറിച്ച്’ കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് റിപ്പോർട്ട്. കമ്പനി 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി. വകുപ്പും കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇ.ഡി.യും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഇ.ഡി. ഉദ്യോഗസ്ഥർ എത്തും മുമ്പ് അറസ്റ്റ് ഭയന്ന് കമ്പനി എം.ഡി. പ്രതാപൻ ദാസനും സി.ഇ.ഒ.യും ഭാര്യയുമായ ശ്രീനയും കടന്നുകളഞ്ഞു.ഇവരെ കണ്ടെത്താൻ നിർദേശം നൽകാൻ പോലീസിനോട് ഇ.ഡി.ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകൾ, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്.