റഫി പാട്ടുകൾ കേട്ട് സിനിമയെ സ്നേഹിച്ച ഫോർട്ട് കൊച്ചിക്കാരൻ കാട്ടാശ്ശേരി ജോസഫ് യേശുദാസ്. അവസരങ്ങൾക്കായുള്ള അലച്ചിലിനൊടുവിൽ ദയ തോന്നി എം ബി ശ്രീനിവാസൻ വച്ചു നീട്ടിയ ഒരു ചെറിയ പാട്ട്. ഭരണി സ്റ്റുഡിയോയിൽ 1961 നവംബർ 14 ന് റിക്കോർഡ് ചെയ്യപ്പെട്ട 21 കാരന്റെ 4 വരി ഗുരുസ്തോത്രം ഒരു ഐതിഹാസിക യാത്രയുടെ തുടക്കം മാത്രം ആയിരുന്നു. 80 വയസ്സിനിടെ എൺപതിനായിരം ഗാനങ്ങൾ. ഒരു ദിവസം 11പാട്ടുകൾ വരെ പാടിയ കാലം. ഇളയരാജ ഒരിക്കൽ പറഞ്ഞു, മോശം പാട്ടുകൾ പോലും യേശുദാസ് പാടി പൊന്നാക്കും എന്ന്.
ശതാഭിഷിക്തനായ മഹാഗായകൻ ഇന്നും കുട്ടിയെ പോലെ സംഗീതപരിശീലനത്തിൽ. അമേരിക്കയിലെ വീട്ടിൽ പാട്ടിന് വിശ്രമം ഇല്ല. സുഹൃത്തുക്കളുമായി ദിവസവും സംഗീത ചർച്ച, വായന. ജന്മദിനത്തിലെ പതിവ് മൂകാംബികാ യാത്ര കൊവിഡ് വരവോടെ നിന്നു. സൂര്യ മേളയിലും ഇടവേള. നാലുവർഷമായി കേരളത്തിലെത്തിയിട്ട്. പക്ഷെ ലോകത്തിന്റെ ഏത് കോണിൽ ആയാലും ഗന്ധർവ നാദം കേൾക്കാതെ ഒരു ദിനം പോലും കടന്നു പോകില്ല മലയാളിക്ക്