കൂട്ടത്തോടെ വെട്ടിപ്പൊളിച്ചും കുത്തിക്കീറിയുമാണ് തലസ്ഥാന നഗരത്തിലെ പ്രധാന റോഡുകൾ എല്ലാം തന്നെയുള്ളത്. വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന സ്മാര്‍ട്ട് സിറ്റി റോഡ് പണി പലകരാറുകാര്‍ക്കായി പകുത്ത് നൽകി പുനരാരംഭിച്ചപ്പോൾ നാട്ടുകാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണിയാണ്. മുന്നറിയിപ്പില്ലാതേയും ബദൽ യാത്ര ക്രമീകരണം ഒരുക്കാതെയും റോഡ് വെട്ടിക്കീറിയതോടെ അക്ഷരാത്ഥത്തിൽ ജനം നട്ടം തിരിയുകയാണ്. തിരക്കുള്ള മണിക്കൂറുകളിലാണെങ്കിൽ അവസ്ഥ പരിതാപകരവും.
വാഹനങ്ങളിൽ നഗരത്തിലേക്ക് എത്തുന്നവർക്ക് മാത്രമല്ല കാൽ നടക്കാർക്ക് പോലും നഗരത്തിലൂടെ നടന്ന് നീങ്ങുന്നത് പെടാപ്പാടി മാറിയിട്ടുണ്ട്. പലയിടത്തും റോഡ് നിർമ്മാണത്തോടനുബന്ധിച്ചുള്ള ഓടകളുടെ നിർമ്മാണവും പുരോഗമിക്കുന്നുണ്ട്. കൊച്ചു കുട്ടികളെ സ്കൂളിൽ വിടാന്‍ നടന്ന് പോകുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ കുഴിയിൽ വീഴാനുള്ള സാധ്യത ഏറെയുണ്ട്.