നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്. കഴിഞ്ഞ ഇരുപതിന് ഉച്ചയോടെയാണ് ആദർശിനെ കാണാതായത്. രാവിലെ വീട്ടിൽ നിന്നിറങ്ങിയ ആദർശ് സ്കൂളിലെത്തി. പിന്നെ ഉച്ചയ്ക്ക് ശേഷം ആദർശിനെ ആരും കണ്ടിട്ടില്ല. ഉച്ചയോടെ സ്കൂൾ കോബൗണ്ടിൽ വച്ച് സഹപാഠികളുമായി ആദർശ് വഴക്കുണ്ടാക്കിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന് ശേഷം മൊബൈൽ തല്ലിപൊട്ടിച്ച് അതിലുണ്ടായ സിം കാർഡ് ഉപേക്ഷിച്ച് ആദർശ് സ്കൂളിൽ നിന്ന് പോയെന്നാണ് സഹപാഠികൾ പൊലീസിന് നൽകിയ മൊഴി.
പക്ഷെ ആദർശ് എങ്ങോട്ട് പോയെന്ന് ഒരു വിവരവുമില്ല. സംഭവ ദിവസം ഉച്ചക്കടയിലൂടെ ആദർശ് നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. പിന്നീടുള്ള ഒരു ദൃശ്യവും കിട്ടിയിട്ടില്ല. പൊഴിയൂർ പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്നാണ് പരാതി. അന്വേഷണം നടക്കുന്നു എന്നാണ് പൊലീസ് പറയുന്നത്. സിം കാർഡ് ഉപേക്ഷതിനാൽ ട്രേസിംഗ് വെല്ലുവിളിയാണെന്നും പൊലീസ് വിശദീകരിക്കുന്നു. ആദർശുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8848925935 എന്ന നമ്പറിൽ വിളിക്കണമെന്നാണ് മാതാപിതാക്കളുടെ അഭ്യർത്ഥന.