പണം കൊടുക്കാത്തതിനാൽ കരാറുകാർ സാധനങ്ങൾ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ ഉത്സവകാല പ്രത്യേക വിപണി പോയിട്ട് അവശ്യസാധനങ്ങൾ പോലും ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥയാണ് സപ്ലൈകോയ്ക്ക് ഉള്ളത്.
നിലവിൽ 862 കോടി രൂപയാണ് സപ്ലൈകോ കരാറുകാർക്ക് നൽകാനുള്ളത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് നേരത്തെ സപ്ലൈകോ ടെൻഡർ ക്ഷണിച്ചിരുന്നെങ്കിലും കരാറുകാർ ആരും താല്പര്യം കാണിച്ചില്ല. സപ്ലൈകോയിലെ കടുത്ത പ്രതിസന്ധിയെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് തന്നെ 500 കോടി രൂപ ലഭ്യമാക്കണമെന്ന് ഭക്ഷവകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല.