മംഗളൂരു: ദക്ഷിണ കുടകിലെ ശ്രീമംഗളയിൽ
തോട്ടം ഉടമയായ സ്ത്രീയും അവരുടെ രണ്ടു പെൺമക്കളും പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കാപ്പിത്തോട്ടം ഉടമയും മംഗളൂരുവിനടുത്ത ധർമ്മസ്ഥല ക്ഷേത്രം ഗ്രാമവികസന പദ്ധതി പ്രതിനിധിയുമായ അശ്വിനി(48),മക്കൾ നിഖിത(21), നവ്യ(18) എന്നിവരാണ് മരിച്ചത്.
ഹുഡികേരി ഗ്രാമത്തിലെ വീട്ടിൽ നിന്ന് അശ്വിനിയും മക്കളും സ്കൂട്ടറിൽ കയറി പോവുന്നത് അയൽക്കാർ കണ്ടിരുന്നു.അവരുടെ വളർത്തു നായ് കുരക്കുന്നത് കേട്ട് അയൽക്കാർ ചെന്നു നോക്കിയപ്പോൾ വീട് പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു.മൊബൈൽ ഫോണുകളിൽ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല.ഇതേത്തുടർന്ന് അവരുടെ ഇഗുണ്ടയിലെ തോട്ടത്തിൽ നടത്തിയ തെരച്ചിലിൽ നിറുത്തിയിട്ട സ്‌കൂട്ടർ കണ്ടെത്തി.
പുഴക്കരയിൽ നവ്യയുടെ വസ്ത്രങ്ങളും മൂന്നു പേരുടേയും ചെരിപ്പുകളും ഉണ്ടായിരുന്നു. അപകടം മണത്ത നാട്ടുകാർ വിവരം നൽകിയതനുസരിച്ച് എത്തിയ ശ്രീമംഗള പൊലീസും അഗ്നിശമന സേനയും നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ പുഴയിൽ നിന്ന് മുങ്ങിയെടുത്തു.കുളിക്കാനിറങ്ങിയ നവ്യ ഒഴുക്കിൽ പെട്ടപ്പോൾ അമ്മയും ചേച്ചിയും രക്ഷിക്കാൻ ഇറങ്ങിയത് കൂട്ട ദുരന്തത്തിൽ കലാശിച്ചുവെന്നാണ് പൊലീസിൻെറ പ്രാഥമിക നിഗമനം.