360 കോടിയുടെ ഇടപാടിന് വ്യക്തമായ കണക്കില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്. കൂടുതൽ വിവരശേഖരണത്തിൽ തുക ഇനിയും ഉയരാം. ഇല്ലാത്ത ചെലവുകൾ ഉൾപ്പെടുത്തി 120 കോടി വെട്ടിച്ചെന്നും കണ്ടെത്തലുണ്ട്. ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരിൽ ബില്ലുകൾ കെട്ടിച്ചമച്ചാണ് തുക വെട്ടിച്ചത്. ഇതുവരെ സാക്ഷ്യപ്പെടുത്താത്ത 100 കോടിയുടെ വിദേശനിക്ഷേപത്തിന്റെ തെളിവും കണ്ടെത്തി. നികുതി വെട്ടിച്ച തുക വിദേശനിക്ഷേപമാക്കിയെന്നാണ് പ്രാഥമിക വിവരം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിൽ പെടും വിധത്തിലുള്ള നിക്ഷേപമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ഇഡിക്ക് കൈമാറുന്നത്. ഇതിന് മുമ്പായി മുഴുവൻ പണത്തിന്റെയും കൂടുതൽ വിവരങ്ങൾ സ്ഥാപനത്തോട് ആവശ്യപ്പെടും. എത്ര കോടിയുടെ നികുതി വെട്ടിച്ചെന്ന പൂർണ്ണ വിവരം കണക്കെടുപ്പ് പൂർത്തിയായതിന് ശേഷം ഇഡിക്ക് കൈമാറും. ശ്രീധന്യാ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ കിളിമാനൂർ ചന്ദ്രബാബുവിന്റെ വീട്ടിൽ നിന്നു് രണ്ട് കോടി രൂപയും കണ്ടെടുത്തിരുന്നു.
നിരവധി ദേശീയപാത, സ്റ്റേറ് ട്രാൻസ്പോർട്ട് പ്രൊജക്ട് പദ്ധകളിലടക്കം മുൻനിര കരാറുകാരിൽ ഒന്നാണ് ശ്രീധന്യ കൺസ്ട്രക്ഷൻസ്. അതേ സമയം നികുതി വെട്ടിപ്പ് നടത്തിയില്ലെന്നാണ് ശ്രീധന്യാ ഗ്രൂപ്പിൻറെ വിശദീകരണം സാക്ഷ്യപ്പെടുത്താതെ പോയത് വിദേശത്ത് നഷ്ടത്തിലുള്ള രണ്ട് കമ്പനികളുടെ വിവരങ്ങളാണെന്ന് ഗ്രൂപ്പ് ഓഫ് ചെയർമാൻ കിളിമാനൂർ ചന്ദ്രബാബൂ പറഞ്ഞു. വാഹനങ്ങൾ വിറ്റ് കിട്ടിയ തുകയാണ് വീട്ടിൽ നിന്നും കണ്ടെടുത്തതെന്നും വിശദീകരിച്ചു. ശ്രീധന്യക്കൊപ്പം പെരുമ്പാവൂർ ആസ്ഥാനമായ ഇകെകെ കൺസ്ട്രക്ഷൻസിലും ആദായി നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കണക്കിൽപെടാത്ത 40 കോടിയുടെ ഇടപാടുകളാണ് സ്ഥാപനത്തിൽ കണ്ടെത്തിയത്.