ഹമാസ് ആക്രമണത്തിനു തിരിച്ചടിയായുള്ള ഇസ്രയേലിന്റെ വ്യോമാക്രമണവും ഉപരോധവും കടുത്തതോടെ ഗാസ വൻ മനുഷ്യദുരന്തത്തിന്റെ മുനമ്പിൽ വ്യോമാക്രമണത്തിൽ തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ ആയിരത്തിലേറെപ്പേർ കുടുങ്ങിക്കിടക്കുന്നു. യുദ്ധം തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്.
ഗാസയിലെ ഇസ്രയേലിന്റെ ആക്രമണത്തിൽ ഇതുവരെ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. നാലിലൊന്നും കുട്ടികളാണ്. 10,000 പേർക്കു പരുക്കേറ്റു. മിനിറ്റിൽ ഒരാൾ വീതം പരുക്കുകളോടെ ഗാസയിലെ ആശുപത്രികളിൽ എത്തുകയാണെന്നും അടിയന്തര സഹായമെത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി. ഗാസ ഒഴിയാൻ മടിക്കുന്നവരും ആശുപത്രികളിൽ അഭയം തേടുന്നത് സ്ഥിതി കൂടുതൽ ആശങ്കാജനകമാക്കുന്നു. ജനറേറ്ററുകളും മറ്റും പ്രവർത്തിപ്പിക്കാൻ ശേഷിക്കുന്നത് 24 മണിക്കൂർ നേരത്തേക്കുള്ള ഇന്ധനം മാത്രം.മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനുള്ള ബാഗുകൾപോലും തീർന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു. പ്രധാന ആശുപത്രികൾ മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാനുള്ള നടപടി തുടങ്ങി.
ഹമാസിനെ ഇല്ലായ്മ ചെയ്യേണ്ടതാണെങ്കിലും പലസ്തീൻ നിലനിൽക്കണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ ശ്രമിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസിന്റെ പിടിയിലുള്ള 199 ബന്ദികളെ വിട്ടുകിട്ടാൻ അനുരഞ്ജന ചർച്ചകൾക്കു തയാറല്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഉപാധികളൊന്നുമില്ലാതെ ബന്ദികളെ സുരക്ഷിതരായി വിട്ടയയ്ക്കണം. ബന്ദിമോചന ചർച്ചയിൽ മധ്യസ്ഥത വഹിക്കാൻ ഖത്തർ ശ്രമം നടത്തുന്നതായാണു വിവരം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ചർച്ച നടത്തിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അറിയിച്ചു.
വ്യോമാക്രമണം നിർത്തിയാൽ ബന്ദികളെ വിട്ടയയ്ക്കാമെന്നു ഹമാസ് അറിയിച്ചതായി ഇറാൻ വിദേശകാര്യ വക്താവ് നാസർ കനാനി അവകാശപ്പെട്ടു. ഹമാസ് നേരിട്ട് ഇത്തരത്തിൽ പ്രഖ്യാപിച്ചിട്ടില്ല. ബന്ദികളെ വിട്ടയയ്ക്കാൻ ഹമാസിനോടും ഗാസയിൽ മാനുഷിക സഹായം ഉറപ്പാക്കാൻ ഇസ്രയേലിനോടും യുഎൻ ആഹ്വാനം ചെയ്തു.