മുട്ടിൽ മരംമുറിക്കേസിൽ പ്രതികൾക്ക് പുറമെ ഭൂവുടമകളായ കർഷകർക്കും റവന്യൂവകുപ്പ് പിഴചുമത്തിയതിനെ രൂക്ഷമായി വിമർശിക്കുകയാണ് സിപിഎം. കേരള ലാൻഡ് കൺസർവൻസിൃ ആക്ട് പ്രകാരം കർഷന് പിഴ ചുമത്തിയത് വഞ്ചനയെന്നാണ് പാർട്ടി നിലപാട്. കർഷകരെ അഗസ്റ്റിൻ സഹോദരങ്ങൾ വഞ്ചിച്ചു എന്നൊരു കേസുണ്ട്. പിന്നെങ്ങനെ പാവപ്പെട്ട കർഷകന് നേരെ പിഴചുമത്തുമെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ ചോദിച്ചു.
യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കർഷകർക്ക് പിഴ ചുമത്തിയതെന്ന് പാർട്ടി സംശയിക്കുന്നതായി പി.ഗഗാറിൽ വ്യക്തമാക്കി. കർഷകരെ അണിനിരത്തി ഒക്ടോബർ നാലിന് വില്ലേജ് ഓഫീസ് ഉപരോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുട്ടിൽ സൌത്ത് വില്ലേജിലെ 35 കർഷകർക്കാണ് റവന്യൂവകുപ്പ് നിലവിൽ പിഴ ചുമത്തിയത്. ഒരു മാസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്ക് കടക്കുമെന്നാണ് അറിയിപ്പ്. കർഷകരെ പിഴയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ സർക്കാർ പ്രത്യേക ഉത്തരവിറക്കണം. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ പാർട്ടികൾ വിഷയം ഏറ്റെടുക്കും മുമ്പ് സിപിഎം തന്നെ സമരമുഖത്തിറങ്ങുന്നത്.