ഭൂമിയിടപാടു കേസുകളിൽ എറണാകുളം––അങ്കമാലി അതിരൂപത ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മജിസ്‌ട്രേട്ട് കോടതിയുടെ ജാമ്യവ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി. വീണ്ടും കോടതിയിൽ ഹാജരായി ജാമ്യബോണ്ട് നൽകേണ്ടെന്നും വ്യക്തമാക്കി. കർദിനാളിന് ജാമ്യം അനുവദിച്ച ആദ്യ ഉത്തരവിൽ ഭേദഗതി വരുത്തിയതിനാൽ വീണ്ടും ഹാജരായി ജാമ്യബോണ്ട് നൽകാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ ജോഷി വർഗീസ് നൽകിയ ഹർജി ജസ്‌റ്റിസ് പി വി കുഞ്ഞിക്കൃഷ്‌ണനാണ് പരിഗണിച്ചത്.
കാക്കനാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് നിരുപാധിക ജാമ്യമാണ് ആദ്യം നൽകിയത്. പിന്നീട് വ്യവസ്ഥകളോടെ ജാമ്യം പുതുക്കി. ആദ്യ ജാമ്യ ഉത്തരവിന്റെ തുടർച്ചയാണ് രണ്ടാം ഉത്തരവ്. അതിനാൽ പുതുക്കിയ ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കണം. വ്യവസ്ഥകൾ ലംഘിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.
ഭൂമി ഇടപാടുകളിൽ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ വിശ്വാസവഞ്ചന, ദേഹോപദ്രവമേൽപ്പിക്കൽ, ഗൂഢാലോചന കുറ്റങ്ങൾ നിലനിൽക്കുമെന്ന് മജിസ്‌ട്രേട്ട് കോടതി കണ്ടെത്തിയിരുന്നു. പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയപ്പോൾ കർദിനാൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കുറ്റം നിലനിൽക്കുമെന്ന് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയും ശരിവച്ചു. തുടർന്നാണ് കാക്കനാട് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരായി ജാമ്യമെടുത്തത്.