ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കൃഷി, വിള പരിപാലനം, അവരുപയോഗിക്കുന്ന നൂതന സാങ്കേതികവിദ്യകൾ, വിളവെടുപ്പ്, മൂല്യവർധിത ഉത്പന്ന നിർമാണം തുടങ്ങി കർഷകർക്കാവശ്യമായ വിവരങ്ങളെല്ലാം ഹബ്ബിൽ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഉപഗ്രഹ സാങ്കേതികവിദ്യ നിർമിതബുദ്ധി (എ.ഐ.), പഴയകാലത്തെയും പുതിയകാലത്തെയും കാർഷിക അറിവുകളുള്ള മുതിർന്ന കർഷകരുടെ അനുഭവങ്ങൾ എന്നിവ ക്രിയാത്മകമായി സംയോജിപ്പിച്ചാണ് ഹബ്ബിലെ വിവരങ്ങൾ അപ്ഗ്രേഡ് ചെയ്യു.കേന്ദ്ര-സംസ്ഥാന കാർഷിക പദ്ധതികളെക്കുറിച്ചുള്ള ഡിജിറ്റൽ വിവര വിതരണ ശൃംഖലയായും ഹബ്ബിനെ മാറ്റാനാണു ലക്ഷ്യം.
കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാനുള്ള ശാസ്ത്രീയമായ നിർദേശങ്ങൾ കൃഷിശാസ്ത്രജ്ഞർ യഥാസമയം കർഷകർക്ക് ഇതിലൂടെ ലഭ്യമാക്കും. സാർഷികവുത്തികളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ചിത്രീകരിച്ച് ഡേറ്റാബേസിൽ ഉൾക്കൊള്ളിക്കുകയും കർഷകർക്ക് നേരിട്ട് അവ കണ്ട് വിവരങ്ങൾ ഉൾക്കൊള്ളാനാകും.
ഇന്ത്യ ഡിജിറ്റൽ സിസ്റ്റം ഓഫ് അഗ്രിക്കൾച്ചർ (ഐ.ഡി.ഇ.എ.) സംവിധാനവുമായി വിവരങ്ങൾ പങ്കുവെച്ച് മറ്റു സംസ്ഥാനങ്ങളിലെ കർഷകർക്ക് കേരളത്തിലെ കൃഷിരീതികൾ പരിചയപ്പെടാനും അവസരമുണ്ടാകും. സ്മാർട്ട് ഫോൺ, കംപ്യൂട്ടർ എന്നിവ വഴി കർഷകർക്ക് ഹബ്ബിൽ കയറാനാകും. കേന്ദ്ര ഏജൻസിയായ നബാർഡ് കൺസൾട്ടൻസി സർവീസുമായി (നാബ്കോൺ) സഹകരിച്ച് കൃഷി ഐ.ടി. വിഭാഗം വിവരശേഖരണം നടത്തും.